സംസ്ഥാന സിനിമാ അവാർഡുകൾ ഈ മാസം 31ന് പ്രഖ്യാപിക്കും. 36 സിനിമകളാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. പ്രാഥമിക ജൂറിയുടെ പരിഗണനയിൽ വന്ന 36 സിനിമകളുടെ അവസാന ഘട്ട സ്ക്രീനിംഗാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. നടൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ജൂറി കമ്മിറ്റിയാണ് അവസാന ഘട്ട സ്ക്രീനിംഗിൽ സിനിമകൾ വിലയിരുത്തുന്നത്. മമ്മൂട്ടിയുടെ ഭ്രമയുഗം, ഫെമിനിച്ചി ഫാത്തിമ, അംഅ, വിക്ടോറിയ തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്ര പുരസ്കാരത്തിനായി പരിഗണിക്കുന്ന ചിത്രങ്ങളുടെ അവസാന പട്ടികയിലുണ്ട്. 2024 ലെ മികച്ച ചിത്രങ്ങൾക്ക് ഉള്ള അവാർഡാണ് പ്രഖ്യാപിക്കാനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ അവാർഡ് പ്രഖ്യാപനം വൈകും. ചലച്ചിത്ര നയരൂപീകരണത്തിനായി സംസ്ഥാന സർക്കാർ സിനിമാ കോൺക്ലേവ് സംഘടിപ്പിച്ചതിനാൽ ഇത്തവണ സംസ്ഥാന അവാർഡ് പ്രഖ്യാപനം വൈകുകയായിരുന്നു. 128 സിനിമകളാണ് ഇത്തവണ അവാർഡ് കമ്മിറ്റിക്ക് മുന്നിൽ എത്തിയത്.
ആകാംക്ഷയോടെ മലയാള സിനിമ ലോകം; സംസ്ഥാന ചലച്ചിത്ര അവാർഡ് 31ന് പ്രഖ്യാപിക്കും


