ന്യൂഡൽഹി: ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായ റെയിൽവേ. രാജ്യത്തുടനീളം 37 പ്രീമിയം ട്രെയിനുകളിലായി 116 അധിക കോച്ചുകൾ റെയിൽവേ വിന്യസിച്ചു. വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുകയതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ബദൽ യാത്രാമാർഗങ്ങൾ തേടേണ്ട സ്ഥിതിയായി. ഇതോടെയാണ് റെയിൽവേയുടെ അടിയന്തര ഇടപെടൽ. ദക്ഷിണ റെയിൽവേയുടെ കീഴിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകളിലാണ് കൂടുതലായും കോച്ചുകൾ അനുവദിച്ചത്. ഇവിടെ 18 ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചതായി റെയിൽവേ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറഞ്ഞു. അധിക കോച്ചുകളിൽ സ്ലീപ്പർ, എ.സി. ചെയർ കാർ, ജനറൽ സെക്കൻഡ് ക്ലാസ് എന്നിവ ഉൾപ്പെടുന്നു.


