ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിനെതിരെ നടപടി ശക്തമാക്കി ഡൽഹി സർക്കാർ. നടപടികളുടെ ഭാഗമായി ബിഎസ്-6 എഞ്ചിനുകൾ ഇല്ലാത്ത പഴയ വാഹനങ്ങൾക്ക് ഇന്ന് മുതൽ തലസ്ഥാന നഗരിയിലേക്ക് പ്രവേശനമില്ല. കൂടാതെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ന് മുതൽ പമ്പുകൾ ഇന്ധനം നൽകില്ല. ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഗുരുഗ്രാം, ഗാസിയാബാദ്, ഫരീദാബാദ്, നോയിഡ എന്നിവിടങ്ങളിലെ 12 ലക്ഷത്തോളം വാഹനങ്ങളിൽ ബിഎസ്-6 എഞ്ചിനുകളില്ലെന്നാണ് കണക്ക്. ശൈത്യകാലത്ത് വായു മലിനീകരണത്തിന്റെ 25 ശതമാനവും വാഹനങ്ങൾ മൂലമാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതിനെ തുടർന്നാണ് ഡൽഹി സർക്കാർ നടപടികൾ കർശനമാക്കിയത്.


